Description
വി. മധുസൂദനൻ നായർ
ഗുണദൃഷ്ടിയോടെ രാമായണം വായിക്കുകയും, രാമായണ മഹാകാശത്തിൽ പറക്കുകയും ചെയ്ത ഒരുവന്റെ കാഴ്ചകളും ഉൾക്കാഴ്ചകളും. ഏതു കാഴ്ചയ്ക്കും വകനല്കിക്കൊണ്ട് ആ മഹാകാശം അപാരമായി പിന്നെയും വ്യാപിക്കുന്നുവെന്നും ഏതു കണ്ണിനും വിസ്തൃതിയും ഗഹനതയും ഏറിവരുന്ന മട്ടിലാണ് രാമായണവിതാനത്തെ ആദികവി സൃഷ്ടിച്ചുവെച്ചത് എന്നുമുള്ള ഗ്രന്ഥകാരന്റെ നിരീക്ഷണം രാമായണത്തിന്റെ ഉള്ളിലേക്കുള്ളിലേക്ക് ത്രികാലസഞ്ചാരം നടത്താൻ പ്രേരണ നല്കും. എല്ലാത്തരം വ്യാഖ്യാനങ്ങൾക്കും ന്യായീകരണങ്ങൾക്കും വകനല്കിക്കൊണ്ട്, കാലാകാലം ചേർക്കലിനും ചോർത്തലിനും വെട്ടിക്കുറയ്ക്കലിനും സ്വാതന്ത്യം നല്കിക്കൊണ്ട് ആദികാവ്യമെന്ന ആകാശം അക്ഷോഭ്യമായി നിലകൊള്ളുന്നു. പ്രപഞ്ചപ്രകൃതിയോടുള്ള പ്രേമസന്തർപ്പണമായി, ആത്മശാന്തിയുടെയും ലോകശാന്തിയുടെയും മഹാപാഠമായി, രാമായണപാരായണത്തെ ജനപരമ്പരകൾ തിരിച്ചറിയുന്നുവെന്ന് ഗ്രന്ഥകാരൻ കാട്ടിത്തരുന്നു. വേദോപനിഷത്സൂചനകളിലൂടെ, രാമായണത്തിലെ സാർവലൗകികമായ ഗൂഢവാതിലുകൾ തുറക്കാൻ സഹായിക്കുന്നു.
രാമായണമെന്ന കാവ്യതീർഥത്തെക്കുറിച്ച് എഴുതിയ പഠനലേഖനങ്ങൾ.