Description
ചെറായി രാമദാസ്
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ട ഇന്ത്യയിൽ ദാക്ഷായണി വേലായുധൻ എന്ന മഹിത വനിതയുടെ സമഗ്രചരിത്രം എന്തുകൊണ്ട് രേഖപ്പെടുത്താതെ പോയി? ബിരുദം നേടിയ ഇൻഡ്യയിലെ ആദ്യ ദലിത് സ്ത്രീ തലമുറകൾക്ക് വഴിവെളിച്ചമാകേണ്ടവളാണ്. പക്ഷേ, എന്തുകൊണ്ട് ദാക്ഷായണിയുടെ ജീവിതം മറച്ചുവെച്ചു? അവർ നൽകിയ സംഭാവനയെ അമൂല്യമായി, അർഥവത്തായി നോക്കിക്കാണാനുള്ള ചരിത്രാന്വേഷണമാണ് ചെറായി രാമദാസിന്റെ ‘കാല ശാസനകൾക്ക് കീഴടങ്ങാത്ത ദാക്ഷായണി വേലായുധൻ’.
ജാതിമേധാവിത്വം പ്രബലമായ ഒരു കാലത്ത് കൊച്ചിയിലെ മുളവുകാട്ടു നിന്നും ഡൽഹിയിലെത്തി മഹാത്മാഗാന്ധിയോടൊപ്പം ദേശീയ പ്രക്ഷോഭ ത്തിൽ പങ്കാളിയാകാൻ ദാക്ഷായണിയ്ക്കായി. അറിവുകൊണ്ട് നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ആകാശം അവർ സൃഷ്ടിച്ചു. ഇംഗ്ലീഷ് ഭാഷയിൽ തന്നെ അവർ രാജ്യത്തോട് സംസാരിച്ചു.
ആ പ്രസംഗങ്ങൾ ചരിത്രപ്രാധാന്യമുള്ള നേർരേഖകളാണ്.