Description
സുനിൽ പരമേശ്വരൻ
നമ്മുടെ കർമ്മങ്ങളിൽ എപ്പോഴും ഒരു ശരിയുണ്ടാവണം, അത് സ്വന്തം മനസാക്ഷിയുടെ ശരിയാവണം അങ്ങനെയെന്നാൽ കാലം നമ്മിൽ തെറ്റെന്നു കരുതുന്നതെല്ലാം കാലം തന്നെ ശരിയെന്നു തെളിയിക്കുന്ന അവസരങ്ങളുമുണ്ടാകും.
നീചൻ, അഹങ്കാരി, സ്വാർത്ഥമോഹി, കുടിലബുദ്ധി എന്നൊക്കെ ഒട്ടനവധി ‘ബഹുമതികൾ’ക്കർഹനായ ദുര്യോധനന്റെ തികച്ചും വ്യത്യസ്തമായ വ്യക്തിത്വം അനാവരണം ചെയ്യുന്ന നോവൽ ആഖ്യായനം. ധർമ്മാധർമ്മങ്ങളുടെ. ശരിതെറ്റുകളുടെ വിചിന്തനങ്ങൾ നടക്കുന്ന മനസ്സിന്റെ നേർക്കാഴ്ചയാണീ കൃതി.
എല്ലാം ദൈവനിശ്ചയമെന്നും, വിധിയെന്നും കരുതി തന്റെ ദുരനുഭവങ്ങൾക്കും അവയുടെ കാരണഭൂതർക്കും ഒഴിവ് നൽകുന്ന മനസ്സ്. ദുര്യോധനന്റെ ശരികളെ കാലം തിരിച്ചറിയുന്നത് സഹസ്രാബ്ദങ്ങൾക്കിപ്പുറത്ത് നിന്ന് വീക്ഷിക്കുമ്പോഴാണ്.
അധികാര ദുർമോഹിയായ, ഹൃദയശുദ്ധിയില്ലാത്ത നീചനാണോ കൗരവനായകൻ? കുരുക്ഷേത്രമെന്ന മഹായുദ്ധത്തിന് കാരണക്കാരൻ യഥാർത്ഥത്തിൽ ദുര്യോധനനാണോ? കൗരവ-പാണ്ഡവ യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, യുദ്ധം ഒഴിവാക്കാൻ ദുര്യോധനൻ നടത്തിയ അണിയറനീക്കങ്ങൾ തുടങ്ങിയ ജിജ്ഞാസാഭരിതമായ കഥാമുഹൂർത്തങ്ങൾ ഈ നോവലിന് ചാരുത പകരുന്നു.
വിഖ്യാത മാന്ത്രിക നോവലിസ്റ്റ് സുനിൽ പരമേശ്വരന്റെ തൂലികത്തുമ്പിൽനിന്നും ഇതൾവിരിഞ്ഞ ഹൃദയഹാരിയായ പൗരാണിക അവലോകന കൃതി.